വീടിനടുത്തിരുന്ന് ജോലി ചെയ്യുക എന്ന മലയാളികളുടെ സ്വപ്നം യാഥാർത്ഥ്യമാകുന്നു. സംസ്ഥാനത്തെ ആദ്യത്തെ ‘വർക്ക് നിയർ ഹോം’ പദ്ധതി കൊട്ടാരക്കര ബി.എസ്.എൻ.എൽ ബിൽഡിംഗിൽ പ്രവർത്തനസജ്ജമായി. ജനുവരി 19-ന് മുഖ്യമന്ത്രി പിണറായി വിജയൻ ഈ അഭിമാന പദ്ധതി നാടിന് സമർപ്പിക്കും. കൊട്ടാരക്കര ബി.എസ്.എൻ.എൽ മെയിൻ ബിൽഡിംഗിൽ 9,249.97 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ സജ്ജീകരിച്ചിരിക്കുന്ന വർക്ക് നിയർ ഹോം കേന്ദ്രത്തിൽ 141 പ്രൊഫഷണൽ വർക്ക് സ്‌പേസുകളാണുള്ളത്. ചെറുകിട നഗരങ്ങളിൽ ‘പ്ലഗ് ആൻഡ് പ്ലേ’ മാതൃകയിലാണ് വർക്ക് സ്റ്റേഷനുകൾ സജ്ജീകരിക്കുന്നത്. അതിവേഗ ഇന്റർനെറ്റ്, എയർകണ്ടീഷൻ ചെയ്ത കാബിനുകൾ, മീറ്റിംഗ് റൂമുകൾ, കോൺഫറൻസ് ഹാൾ, കഫറ്റീരിയ എന്നിവയടക്കം ഒരു ഐടി പാർക്കിന് തുല്യമായ അന്തരീക്ഷം. റിമോട്ട് ജീവനക്കാർ, ഫ്രീലാൻസർമാർ, സ്റ്റാർട്ടപ്പുകൾ, പഠനത്തോടൊപ്പം ജോലി ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ. പ്രത്യേകിച്ച്, കുടുംബ ഉത്തരവാദിത്തങ്ങൾ കാരണം ജോലി ഉപേക്ഷിക്കേണ്ടി വന്ന വനിതാ പ്രൊഫഷണലുകൾക്ക് സുരക്ഷിതമായ ഈ തൊഴിലിടങ്ങൾ വലിയ മുതൽക്കൂട്ടാകും. ബി.എസ്.എൻ.എൽ കെട്ടിടത്തിന്റെ താഴത്തെ ഫ്ലോറും ഒന്നാം നിലയും പൂർണ്ണമായും കേന്ദ്രത്തിനായി പ്രയോജനപ്പെടുത്തും. വലിയൊരു തൊഴിൽ സേനയെ ഒരേസമയം ഉൾക്കൊള്ളാൻ ശേഷിയുള്ള ഈ കെട്ടിടത്തിൽ, ആകർഷകമായ ഇന്റീരിയർ ഡിസൈനുകളും ആധുനിക ഫർണിച്ചറുകളും ഉൾപ്പെടുത്തി നവീകരണ പ്രവർത്തനങ്ങൾ ചെയ്തിട്ടുണ്ട്. 4.87 കോടി രൂപയാണ് പദ്ധതിക്കായി ചെലവാക്കിയിരിക്കുന്നത്.

