കഴിഞ്ഞ ദിവസത്തെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെ കോടിപതികളായത് 22 ഇന്ത്യക്കാര്‍ക്ക്. ഇതില്‍ ഇരുപതു പേരും മലയാളികള്‍. ചെങ്ങന്നൂര്‍ പനച്ചനില്‍ കുന്നതില്‍ ശ്രീധരന്‍ നായരുടെ മകന്‍ ശ്രീനുവിന്റെ പേരില്‍ സഹപ്രവര്‍ത്തകര്‍ ചേര്‍ന്നെടുത്ത ടിക്കറ്റിനാണ് 1.5 കോടി ദിര്‍ഹം (28.85 കോടി രൂപ) സമ്മാനം നേടിയത്.
ദുബായ് ജബല്‍അലിയിലെ കോംബര്‍ഗന്‍ ഷുബര്‍ത് കമ്പനിയിലെ ടെക്‌നിക്കല്‍ ജീവനക്കാരായ 22 പേര്‍ ചേര്‍ന്നാണു ടിക്കറ്റ് എടുത്തത്. സണ്ണി സ്റ്റാന്‍ലി, ഷിനോജ്, അഭിജിത് (കണ്ണൂര്‍), സബിന്‍ (കോട്ടയം), ശ്രീനു, അനന്ദു (ആലപ്പുഴ), ഗിരീഷ്, സുജിത് (കാസര്‍കോട്), നിധിന്‍, സുമിന്‍, ശ്രീഹരി (തൃശൂര്‍), ഷിജു രമേഷ്, മാത്യു ജോസഫ്, (പത്തനംതിട്ട), ശ്രീജിത് (കോന്നി), എബിന്‍ (ഹരിപ്പാട്), പ്രിന്‍സ്, വിഷ്ണു, (തിരുവനന്തപുരം), അഖില്‍ (എറണാകുളം), ജിനേഷ് (കോഴിക്കോട്), രമണ (ആന്ധ്രപ്രദേശ്), ഖലീല്‍ (തമിഴ്‌നാട്) തുടങ്ങിയവര്‍ 22.72 ദിര്‍ഹം വീതം എടുത്താണ് ടിക്കറ്റെടുത്തത്.
1.5 കോടി ദിര്‍ഹം തുല്യമായി വീതിക്കുമ്പോള്‍ ഓരോരുത്തര്‍ക്കും 681818.18 ദിര്‍ഹം (1.31 കോടി രൂപ) ലഭിക്കും. 15 മാസമായി തുടര്‍ച്ചയായി സഹപ്രവര്‍ത്തകര്‍ ചേർന്ന് ടിക്കറ്റെടുക്കുന്നുണ്ട്. പകുതിയായി നില്‍ക്കുന്ന വീടു പണി പൂര്‍ത്തിയാക്കണം, 8 ലക്ഷത്തിന്റെ ബാങ്കു വായ്പയും തീര്‍ക്കണം’ ശ്രീനു വെളിപ്പെടുത്തി.