രണ്ടാം പിണറായി സർക്കാരിന്റെ അവസാന പൂർണ്ണ ബജറ്റിൽ യുവജനങ്ങൾക്കും സാധാരണക്കാർക്കും ആശ്വാസകരമായ പ്രഖ്യാപനങ്ങളുമായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ. തൊഴിലന്വേഷകർക്കും ക്ഷേമ പെൻഷൻ ഗുണഭോക്താക്കൾക്കും വലിയ പ്രാധാന്യം നൽകുന്നതാണ് ഇത്തവണത്തെ ബജറ്റ്.
യുവജനങ്ങൾക്ക് കൈത്താങ്ങ്: ‘കണക്ട് ടു വർക്ക്’
തൊഴിലിനായി തയ്യാറെടുക്കുന്ന യുവാക്കൾക്കായി ‘കണക്ട് ടു വർക്ക്’ എന്ന ബൃഹദ് പദ്ധതി ധനമന്ത്രി പ്രഖ്യാപിച്ചു. ഇതിനായി 400 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ഈ പദ്ധതി പ്രകാരം തൊഴിലിന് ഒരുങ്ങുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 1000 രൂപ വീതം സാമ്പത്തിക സഹായം നൽകും. യുവതലമുറയെ തൊഴിൽ വിപണിയിലേക്ക് പ്രാപ്തരാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
അധ്യാപകർക്കും ആശാവർക്കർമാർക്കും വേതന വർധന
വിവിധ മേഖലകളിലെ സേവന വേതന വ്യവസ്ഥകളിൽ പ്രധാന മാറ്റങ്ങൾ ബജറ്റിലുണ്ട്:
പ്രീ-പ്രൈമറി അധ്യാപകർ: വേതനത്തിൽ 1000 രൂപയുടെ വർധനവ് പ്രഖ്യാപിച്ചു.
ആശാവർക്കർമാർ: ഓണറേറിയം 1000 രൂപ വർധിപ്പിച്ചു.
സ്കൂൾ പാചകത്തൊഴിലാളികൾ: ദിവസവേതനത്തിൽ 25 രൂപയുടെ വർധനവ് വരുത്തി.
ക്ഷേമ പെൻഷനും സർക്കാർ ജീവനക്കാരും
സാമൂഹിക ക്ഷേമ പെൻഷനുകൾക്കായി 14,500 കോടി രൂപയാണ് ബജറ്റിൽ മാറ്റിവെച്ചിരിക്കുന്നത്. പെൻഷൻ തുക ഘട്ടം ഘട്ടമായി ഉയർത്തുമെന്നും അടുത്ത സാമ്പത്തിക വർഷം ഇതിനായി കൃത്യമായ തുക വകയിരുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. സർക്കാർ ജീവനക്കാർ ഏറെ നാളായി ആവശ്യപ്പെടുന്ന ഡിഎ (ക്ഷാമബത്ത) കുടിശ്ശിക നൽകുന്ന കാര്യത്തിൽ നടപടിയുണ്ടാകുമെന്ന പ്രഖ്യാപനവും ബജറ്റിലുണ്ട്.
‘ഇത് പ്രായോഗിക ബജറ്റ്’
കേരളം കഴിഞ്ഞ പത്ത് വർഷത്തിനിടെ കൈവരിച്ച പുരോഗതി എടുത്തുപറഞ്ഞായിരുന്നു ധനമന്ത്രിയുടെ പ്രസംഗം. ഇത് വെറുമൊരു സ്വപ്ന ബജറ്റല്ലെന്നും മറിച്ച് നടപ്പിലാക്കാൻ കഴിയുന്ന പ്രായോഗികമായ ബജറ്റാണെന്നും അദ്ദേഹം പറഞ്ഞു. പഴയ സാധാരണത്വത്തിൽ നിന്നും മാറി കേരളം പുതിയൊരു മുന്നേറ്റം സൃഷ്ടിച്ചിരിക്കുകയാണ്. എല്ലാ വികസന മേഖലകളിലും സംഭവിച്ച മാറ്റങ്ങളെക്കുറിച്ച് വസ്തുതകളുടെ അടിസ്ഥാനത്തിൽ ചർച്ച ചെയ്യാൻ സർക്കാർ തയ്യാറാണെന്നും ധനമന്ത്രി നിയമസഭയിൽ വ്യക്തമാക്കി.
ഇടതുപക്ഷ സർക്കാരിന് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ മാത്രമാണ് ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളതെന്നും ജനങ്ങളുടെ ജീവിതനിലവാരത്തിൽ ഉണ്ടായ പുരോഗതി തർക്കമില്ലാത്ത വസ്തുതയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

