സവാള വില നിയന്ത്രിക്കാൻ സർക്കാർ ഇടപെടുന്നു, സപ്ലൈക്കോ വഴി 35 രൂപയ്ക്ക് നല്‍കാനാണ് ലക്ഷ്യം

0
268

തിരുവനന്തപുരം: സവാള വില നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടുന്നു. സവാള നാസിക്കില്‍ നിന്ന് നാഫെഡ് വഴി എത്തിക്കാനാണ് നീക്കം. കേരളത്തില്‍ 50 ടണ്‍ സവാള എത്തിക്കും.

സവാള എത്തിക്കാന്‍ വേണ്ടി നാസിക്കിലേക്ക് ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പുറപ്പെട്ടു. കൊ്ച്ചിയിലെയും കോഴിക്കോട്ടെയും സംഭരണശാലകളിലേക്കായിരിക്കും സവാള എത്തിക്കുക. നാസിക്കില്‍ നിന്ന് കേരളത്തില്‍ എത്തുന്ന സവാളയ്ക്ക് 35 രൂപ നിരക്കില്‍ സപ്ലൈക്കോ വഴി വിതരണം ചെയ്യാനാണ് ലക്ഷ്യം.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ സവാള വിലയില്‍ 80 ശതമാനത്തിന്റെ വര്‍ധനയുണ്ടായി. വിലക്കയറ്റം നിയന്ത്രിക്കാൻ കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസമാണ് സവാള കയറ്റുമതി നിരോധിച്ചത്. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയമാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ സവാള കയറ്റുമതി ചെയ്യരുതെന്നാണ് ഉത്തരവ്.

മഹാരാഷ്ട്രയിലും കര്‍ണാടകയിലുമുണ്ടായ വെള്ളപ്പൊക്കത്തില്‍ വന്‍തോതില്‍ വിള നശിച്ചതാണ് സവാളയുട വില കുത്തനെ ഉയര്‍ത്തിയത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇരട്ടി വിലയാണ് ഉള്ളിക്ക് വിപണിയിലുണ്ടായത്. ഡല്‍ഹി നഗരത്തില്‍ സവാളയുടെ വില കിലോയ്ക്ക് 60 മുതല്‍ 80 രൂപ വരെയാണ്. ഓഗസ്റ്റില്‍ കിലോയ്ക്ക് 28 രൂപയായിരുന്നു, സെപ്റ്റംബര്‍ 20 ന് ശേഷമാണ് വില 60 രൂപയ്ക്കും മുകളിലെത്തിയത്.