ഇന്ത്യയിലെ ഏറ്റവും വലിയ ഷോപ്പിങ് മാൾ നിർമ്മിക്കാൻ വേണ്ടി റെക്കോർഡ് തുകക്ക് ഭൂമി സ്വന്തമാക്കി ലുലു ഗ്രൂപ്പ്. ഗുജറാത്തിലെ അഹമ്മദാബാദിലാണ് റെക്കോർഡ് വിലക്ക് ഭൂമി വാങ്ങിയത്. മുൻസിപ്പൽ കോർപ്പറേഷനിൽ നിന്ന് ലേലം വിളിയിലൂടെയാണ് വാണിജ്യാവശ്യത്തിനുള്ള ഭൂമി 519 കോടി രൂപക്ക് ലുലു ഗ്രൂപ് സ്വന്തമാക്കിയത്. മുൻസിപ്പൽ കോർപ്പറേഷനിൽ നടന്ന ലേലത്തിലൂടെയാണ് മാളിന് വേണ്ടിയുള്ള ഭൂമി 519 കോടി രൂപക്ക് ലുലു ഗ്രൂപ് സ്വന്തമാക്കിയത്. കോർപ്പറേഷനിലെ ചാന്ദ്ഖേഡാ എന്ന പ്രദേശത്തെ എസ് പി റിംഗ് റോഡരികിലെ ഭൂമിയാണ് സ്വന്തമാക്കിയത്. അഹമ്മദാബാദ് കോർപ്പറേഷൻ്റെ ചരിത്രത്തിൽ തന്നെ നടന്ന ഏറ്റവും ഉയർന്ന തുകയുടെ ഭൂമി വിൽപനയാണിത്. 502 കോടി രൂപയായിരുന്നു സ്ഥലത്തിൻറെ അടിസ്ഥാന വില.
ലേലത്തിൽ മറ്റ് രണ്ട് കമ്പനികൾ പങ്കെടുത്തെങ്കിലും വാശിയേറിയ മത്സരത്തിനൊടുവിൽ ലുലു ഗ്രൂപ്പ് തന്നെ ഭൂമി സ്വന്തമാക്കി. കോർപ്പറേഷന്റെ ആദ്യ തീരുമാനം 99-വർഷത്തെ പാട്ടത്തിന് നൽകാമെന്നായിരുന്നു. എന്നാൽ പിന്നീട് ഭൂമിയുടെ ഉടമസ്ഥാവകാശം നൽകാൻ സമ്മതിച്ചു. ചതുരശ്ര മീറ്ററിന് 78500 രൂപ എന്ന നിലയിലായിരുന്നു ഭൂമി വിൽപന. രാജ്യത്തെ ഏറ്റവും വലിയ ഷോപ്പിംഗ് മാൾ നിർമ്മിക്കുകയാണ് ലുലുവിൻ്റെ ലക്ഷ്യം. പാട്ടം ഒഴിവാക്കിയതിലൂടെ ലേല വിജയിക്ക് 18 ശതമാനം ജിഎസ്‍ടിയും ഒഴിവായി കിട്ടി.