ജനങ്ങൾക്ക് വേണ്ടി നിലകൊണ്ട നേതാവ്, ദീർഘവീക്ഷണമുള്ള ഭരണാധികാരി; വി എസിനെ അവസാനമായി ഒരു നോക്ക് കാണാനെത്തി യൂസഫലി

0
6

അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്തന് അന്ത്യാജ്ഞലി നേർന്ന് ലുലു ​ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി. ദർബാർ ഹാളിലെ പൊതുദർശന ചടങ്ങിലെത്തി പുഷ്പചക്രം അർപ്പിച്ചു. രാവിലെയോടെ ദർബാർ ഹാളിൽ ആരംഭിച്ച പൊതുദർശന ചടങ്ങിലേക്കാണ് എം എ യൂസഫലി എത്തിയത്. വിമാന മാർ​ഗം തിരുവനന്തപുരത്ത് എത്തിയ ലുലു ​​ഗ്രൂപ്പ് ചെയർമാൻ ദർബാർ ഹാളിലെ പൊതുദർശന ചടങ്ങിൽ പങ്കെടുത്തു. ഗവർണർ രാജേന്ദ്ര അലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, പി ബി അം​ഗം വൃന്ദാ കാരാട്ട്, മുൻ പോളിറ്റ് ബ്യൂറോ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട്, സി.പി.എം പോളിറ്റ് ബ്യൂറോ ജനറൽ സെക്രട്ടറി എം.എ ബേബി അടക്കമുള്ളവരുമായി കൂടിക്കാഴ്ച നടത്തി. വി.എസിന്റെ നിര്യാണത്തിൽ ദുഃഖം പങ്കുവച്ചു. മകൻ അരുൺ കുമാറിനെ ചേർത്ത് പിടിച്ചും മകൾ വി.വി ആശയുടെ ഭർത്താവിനെ കണ്ട് ആശ്വസ വാക്ക് നൽകിയുമാണ് അദ്ദേഹം തന്റെ പ്രിയപ്പെട്ട സഖാവിനെ അവസാനമായി കണ്ട് മടങ്ങിയത്.

വിവിധ വിഷയങ്ങളിൽ സജീവമായി ഇടപെട്ട് എന്നും ജനങ്ങൾക്ക് വേണ്ടി നിലകൊണ്ടിരുന്ന ഒരു ജനനേതാവിനെയാണ് നഷ്ടമായതെന്ന് അദ്ദേഹം പറഞ്ഞു. വി.എസ്സുമായി വളരെ അടുത്ത സ്നേഹബന്ധമുണ്ടായിരുന്നു. 2017-ൽ യു.എ.ഇ. സന്ദർശിച്ച അവസരത്തിൽ അബുദാബിയിലെ വസതിയിൽ വി എസ് എത്തിയത് ഓർമ്മയായി ഹൃദയത്തിൽ സൂക്ഷിക്കുന്നുന്നുവെന്നും യൂസഫലി ഓർമിച്ചു. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന്റെ ചെയർമാനായിരുന്ന വിഎസിനൊപ്പം ഡയറക്ടർ ബോർഡംഗമായി അഞ്ച് വർഷം അടുത്ത് പ്രവർത്തിച്ചിട്ടുണ്ട് . കൊച്ചി സ്മാർട്ട് സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ടും അടുത്തിടപഴകാൻ ഒട്ടേറെ അവസരങ്ങൾ ഉണ്ടായിട്ടുണ്ട്. അതോടൊപ്പം കേരളത്തിലെ ലുലു ഗ്രൂപ്പിന്റെ ആദ്യത്തെ സംരംഭമായ തൃശൂർ ലുലു കൺവെൻഷൻ സെന്റർ ഉദ്ഘാടനം ചെയ്യാൻ മുഖ്യമന്ത്രിയെന്ന നിലയിൽ അദ്ദേഹമെത്തിയത് ഒരിക്കലും മറക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ചെളിയിൽ നിന്നും വിരിയിച്ച താമര എന്നാണ് കൺവെൻഷൻ സെന്ററിനെപ്പറ്റി അദ്ദേഹം പറഞ്ഞതെന്നും ബോൾഗാട്ടി പദ്ധതിയുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളുണ്ടായപ്പോൾ തന്നെ സത്യസന്ധനായ കച്ചവടക്കാരൻ എന്നുപറഞ്ഞ്‌ വിശ്വസിച്ചിരുന്നെന്നും യൂസഫലി പറഞ്ഞു. തിരുവനന്തപുരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ അദ്ദേഹത്തിൻ്റെ ആരോഗ്യസ്ഥിയെപ്പറ്റി അന്വേഷിച്ചിരുന്നു. സഹോദരതുല്യനായ സഖാവ് വി.എസ്സിൻ്റെ ഈ വേർപാട് താങ്ങാനുള്ള കരുത്ത് കുടുംബാംഗങ്ങൾക്കും കേരള സമൂഹത്തിനും ഉണ്ടാകട്ടെയെന്ന് പ്രാർത്ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here