Malarikkal Tourism; കോട്ടയത്തെ മലരിക്കൽ ആമ്പൽ ടൂറിസം കർഷകർക്ക് വരുമാനം നൽകുന്ന നൂതന മാതൃകയാകുന്നു. തിരുവാർപ്പ് ഗ്രാമപ്പഞ്ചായത്തിലെ 1800 ഏക്കർ വരുന്ന ജെ- ബ്ലോക്ക്, 850 ഏക്കർ വിസ്തൃതിയുള്ള തിരുവായ്ക്കരി പാടശേഖരസമിതികളും ഈപാടശേഖരങ്ങളിൽ വളർന്ന ആമ്പലുകൾക്കിടയിൽ സഞ്ചാരികളെ വള്ളങ്ങളിൽ എത്തിക്കുന്നവരും ചേർന്നാണ് ധാരണയുണ്ടാക്കിയത്. ടൂറിസം സീസൺ കഴിയുന്നതോടെ വള്ളങ്ങളുടെ ഉപയോഗത്താൽ കേടുസംഭവിച്ച വരമ്പുകൾ നന്നാക്കാനും പാടശേഖരങ്ങളുടെ പുറംബണ്ടുകൾ ശക്തിപ്പെടുത്താനും ഈ തുക കർഷകർക്ക് ഉപയോഗിക്കാം. ഓരോ പാടശേഖരത്തിലും ഉപയോഗിക്കുന്ന വള്ളങ്ങൾ അതത് പാടശേഖരസമിതികളുമായി ചേർന്ന് സഞ്ചാരികൾക്ക് കടവുകൾ ക്രമീകരിക്കും.ഊഴ അടിസ്ഥാനത്തിൽ വള്ളങ്ങൾ ക്രമീകരിക്കും. ലൈഫ് ജാക്കറ്റ് ഉറപ്പാക്കും. വള്ളങ്ങളുടെ രജിസ്‌ട്രേഷൻ നിർബന്ധമാക്കി. മലരിക്കൽ ടൂറിസം സോണായ പശ്ചാത്തലത്തിൽ വാഹനഗതാഗതം ക്രമീകരിക്കും. ടൂറിസ്റ്റുകൾ കാഞ്ഞിരംപാലം കടന്ന് മലരിക്കൽ ജങ്ഷനിൽ എത്തി തിരിച്ചുപോകുന്ന വിധം പാർക്കിങ് നിർബന്ധമാക്കി. സ്വകാര്യ പാർക്കിങ് കേന്ദ്രങ്ങൾ ഫീസ് നൽകി ഉപയോഗിക്കാം. വീതികൂട്ടിയ ടൂറിസം റോഡ് ഭാഗത്ത് വ്യാപാരസ്ഥാപനങ്ങൾ അനുവദിക്കില്ല. വള്ളങ്ങൾ പ്രവർത്തിപ്പിക്കുന്നവർ യൂണിഫോം ധരിക്കും. ഗ്രാമപ്പഞ്ചായത്ത്, മലരിക്കൽ ടൂറിസം സൊസൈറ്റി, ജെ. ബ്ലോക്ക്, തിരുവായ്ക്കരി പാടശേഖര സമിതികൾ എന്നിവർചേർന്നാണ് തീരുമാനങ്ങളെടുത്തത്. തിരുവാർപ്പ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഒ.എസ്. അനീഷ് കുമാർ അധ്യക്ഷത വഹിച്ചു.