വികസിത സമ്പദ് വ്യവസ്ഥകൾ അടക്കം സകല ലോകരാജ്യങ്ങളെയും കടത്തി വെട്ടി ഫാസ്റ്റ് ഡിജിറ്റൽ പേയ്മെന്റിൽ ഇന്ത്യ ഒന്നാം സ്ഥാനത്ത്. ഇക്കാര്യം സാക്ഷ്യപ്പെടുത്തിയിരിക്കുന്നത് മറ്റാരുമല്ല സാക്ഷാൽ ഇന്റർനാഷണൽ മോണിറ്ററി ഫണ്ടാണ് (IMF). ‘Growing Retail Digital Payments’ എന്ന റിപ്പോർട്ടിലാണ് ഇന്ത്യയുടെ നേട്ടത്തെക്കുറിച്ച് ഐഎംഎഫ് പറഞ്ഞിരിക്കുന്നത്. ഇന്ത്യയുടെ യുണിഫൈഡ് പേയ്മെന്റ് ഇന്റർഫേസിന്റെ (UPI) കാര്യക്ഷമതയ്ക്ക് ഈ നേട്ടം തിലകക്കുറിയായി മാറിയിരിക്കുന്നു. 2016 ലാണ് നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) ഇന്ത്യയിൽ യുപിഐ അവതരിപ്പിക്കുന്നത്. പിന്നീടിങ്ങോട്ട് കണ്ടത് വിപ്ലവമായിരുന്നു. രാജ്യത്തെ സാമ്പത്തിക വിനിമയങ്ങളുടെ മട്ടും, ഭാവവും, രീതിയുമെല്ലാം യുപിഐ മാറ്റി മറിച്ചു. ഒരൊറ്റ മൊബൈൽ ആപ്ലിക്കേഷനുകളിലൂടെ നിരവധി ബാങ്ക് അക്കൗണ്ടുകൾ ലിങ്ക് ചെയ്യാനും, ഇൻസ്റ്റന്റായി വിനിമയങ്ങൾ നടത്താനും സാധിച്ചു. പ്രത്യേകിച്ച് അധിക ചിലവൊന്നുമില്ലാതെ, സുരക്ഷിതമായി ഏതാനും ടാപ്പുകളിലൂടെ വിനിമയങ്ങൾ നടത്താമെന്നത് യുപിഐയുടെ സ്വീകാര്യത വർധിപ്പിച്ചു. പിന്നീടിങ്ങോട്ട് കാലാനുസൃതമായ മാറ്റങ്ങൾ യുപിഐ വിനിമയങ്ങളുമായി ബന്ധപ്പെട്ടുണ്ടായി. ഇന്റർനെറ്റില്ലെങ്കിൽപ്പോലും, പിൻ നമ്പർ നൽകാതെ വിനിമയം നടത്താൻ സാധിക്കുന്ന യുപിഐ ലൈറ്റ്, റുപേ കാർഡ് – യുപിഐ ലിങ്കിങ്, യുപിഐ സർക്കിൾ എന്നിവ ചില ഉദാഹരണങ്ങൾ മാത്രം.
പ്രസ് ഇൻഫർമേഷൻ ബ്യൂറോ (PIB) റിപ്പോർട്ട് പ്രകാരം നിലവിൽ എല്ലാ മാസവും 18 ബില്യണിൽ അധികം വിനിമയങ്ങളാണ് യുപിഐ വഴി നടക്കുന്നത്. നാളുകൾ കഴിയുന്തോളും വിനിമയങ്ങളുടെ ഗ്രാഫ് കുത്തനെ മുകളിലേക്കാണ് പോകുന്നത്. ഉദാഹരണത്തിന് 2023 ജൂണിൽ 13.88 ബില്യൺ യു.പി.ഐ വിനിമയങ്ങളാണ് നടന്നതെങ്കിൽ, ഒരു വർഷം കഴിഞ്ഞപ്പോൾ ഇത് 32% വർധിച്ച് 18.39 ബില്യൺ എന്ന നമ്പറിലെത്തി. ഇത്തരത്തിൽ 24.03 ലക്ഷം കോടി രൂപയാണ് വിനിമയം ചെയ്യപ്പെട്ടത്. ഇന്ത്യയെ ക്യാഷ്, കാർഡ് പേയ്മെന്റുകളിൽ നിന്ന് ഡിജിറ്റൽ ഫസ്റ്റ് സമ്പദ് വ്യവസ്ഥയാക്കി മാറ്റുന്നതിൽ യു.പി.ഐ നിർണായക പങ്കു വഹിച്ചതായും പി.ഐ.ബി റിപ്പോർട്ടിൽ പറയുന്നു. ഇന്ന് ഇന്ത്യയിലെ ഡിജിറ്റൽ പേയ്മെന്റുകളിൽ 81% യു.പി.ഐ വിനിമയങ്ങളാണ്. 491 മില്യൺ ഉപയോക്താക്കൾ, 65 മില്യൺ മെർച്ചന്റ്സ്, 675 ബാങ്കുകൾ എന്നിവയെല്ലാം ഒരേയൊരു സിംഗിൾ പ്ലാറ്റ്ഫോമിൽ കണക്ട് ചെയ്തു നിൽക്കുന്നു.ആഗോളതലത്തിൽ തന്നെ ഇന്ത്യയ്ക്ക് അഭിമാനാർഹമായ നേട്ടമാണ് യു.പി.ഐ സമ്മാനിച്ചത്. രാജ്യാന്തര തലത്തിൽ നടക്കുന്ന റിയൽ ടൈം ഡിജിറ്റൽ പേയ്മെന്റുകളുടെ ഏകദേശം 50% യു.പി.ഐ വഴിയാണ് നടക്കുന്നത്.